അരണാട്ടുകരയും ക്രിസ്‌ത്യാനികളും
തൃശ്ശൂര്‍ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അരണാട്ടുകര പ്രദേശം ജനനിബിഡമായ ക്രിസ്‌ത്യന്‍ ശക്തികേന്ദ്രം എന്ന നിലയില്‍ പ്രധാന്യമര്‍ഹിക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തില്‍ വളരെയേറെ മുന്നിട്ടു നില്‍ക്കുന്ന ഒരിടവകയാണ് അരണാട്ടുകര. അരണാട്ടുകര, ഒല്ലര്‍, കൊട്ടേക്കാട് മുതലായ സ്ഥലങ്ങളില്‍ നിന്നാണ് 52 ക്രിസ്‌തീയ കുടുംബങ്ങളെ തൃശ്ശൂര്‍ കൊണ്ടു വന്ന് സ്ഥാപിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അരണാട്ടുക ക്രിസ്‌തീയ വിശ്വാസത്തില്‍ അടിയുറച്ചു നിന്നിരുന്നു. അതു കൊണ്ട് തന്നെയാണ് പിന്നീടുള്ള ഒരു കാലഘട്ടത്തില്‍ ശാശ്‌മയില്‍ പെടാതെ നില്‌ക്കാനുള്ള ശക്തി ലഭിച്ചതും.
കൊച്ചിയിലെ പ്രസിദ്ധനായ രാമവര്‍മ്മതമ്പുരാന്‍ രാജ്യം വാണിടുന്ന കാലത്ത് രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സര്‍ക്കാര്‍ കച്ചവടം തുടങ്ങി വെച്ചു. പ്രസിദ്ധമായ വ്യാപാരകേന്ദ്രമായിരുന്ന അരണാട്ടുകരയുടെ വികസനം ധ്രുതഗതിയിലായപ്പോള്‍ ക്രിസ്‌ത്യാനികള്‍ കൂടുതല്‍ പേര്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. അക്കാലത്ത് ക്രിസ്‌ത്യാനികള്‍ക്ക് ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പഴുവില്‍ പള്ളിയിലേക്ക് പോകണമെന്നായിരുന്നു. ക്രിസ്‌ത്യാനികളുടെ ഈ ദുഃസ്ഥിതി മനസ്സിലാക്കി അത് പരിഹരിക്കുന്നതിന് കൊച്ചിയിലെ പ്രതാപിയായ ശക്തന്‍ തമ്പുരാന്‍ തീരുമാനിച്ചു നല്‍കിയ തീട്ടൂരമാണ് അരണാട്ടുകരയിലെ കൊന്തമാതാവിന്റെ പള്ളിക്ക് ജന്മം നല്‍കിയത്. 1796-ല്‍ സ്ഥാപിതമായ ഈ പള്ളി കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗോവര്‍ണ്ണദോര്‍ ഭരണത്തിന്‍ കീഴിലായിരുന്നു. പാരമ്പര്യത്തിലും വിശ്വാസത്തിലും ആരേയും അതിശയിപ്പിക്കുന്ന വളര്‍ച്ച അരണാട്ടുകരയിലെ ക്രൈസ്തവര്‍ക്കുണ്ടായി.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി 1896ല്‍ ഇടവക രണ്ടായി തിരിഞ്ഞ് വി. സെബസ്‌ത്യാനോസിന്റെ നാമധേയത്തില്‍ ഒരു പള്ളി കൂടി സ്ഥാപിക്കപ്പെട്ടു. ഒരു ദേശത്ത് പരസ്‌പരാഭിമുഖമായി ഒരേ വിശ്വാസമുള്ള രണ്ട് ഇടവക പള്ളികളുടെ നിലനില്‌പ് ക്രൈസ്തവ വിശ്വാസത്തിന്റെ ഐക്യത്തിന് ഒരു ചോദ്യചിഹ്നമായി തീര്‍ന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കേതാണെന്ന് അതിയായ ആഗ്രഹം അന്നത്തെ മെത്രാനും, വൈദികര്‍ക്കും,ഇടവകക്കാര്‍ക്കും തോന്നി. വിദ്യഭ്യാസത്തിന്റെ വളര്‍ച്ചയോടുകൂടി സങ്കുചിതമായ ആശയങ്ങള്‍ തകരുവാൻ തുടങ്ങി. കാലങ്ങളായി രണ്ട് ഇടവകകളിലും ഭരണം നടത്തിയിരുന്ന വൈദീകര്‍ അതിന് വളരെ ശ്രമിച്ചിട്ടുണ്ട്.
1964-ല്‍ തൃശ്ശൂര്‍ രൂപതാ മെത്രാനായിരുന്ന മാർ. ജോര്‍ജ്ജ് ആലപ്പാട്ട് തിരുമനസ്സിലെ അഭിലാഷം അനുസരിച്ചും ഇരു ഇടവകകളിലേയും വികാരിമാരായിരുന്ന റവ. ഫാ ജേക്കബ്ബ് ചൊവ്വല്ലൂര്‍, റവ. ഫാ. ജേക്കബ്ബ് ചാലക്കല്‍ എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായും ഇടവകക്കാരുടെ സജീവ സഹകരണത്തോടു കൂടിയും 1964 ലെ 789 കല്‌പന പ്രകാരം ഇരു ഇടവകകളും ഒന്നായി സംയോജിപ്പിക്കപ്പെട്ട് വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തില്‍ പുതിയ ഇടവക സംജാതമായി. (അന്നത്തെ രണ്ട് വികാരിമാരുടെയും പേര് ഒന്നു തന്നെയായിരുന്നു എന്നുള്ളത് ഒരു നിമിത്തം കൂടിയായിരിക്കണം.)
അരണാട്ടുകര പള്ളിയില്ലായിരുന്ന കാലത്ത് പഴുവില്‍ പള്ളിയെയാണ് ആശ്രയിച്ചിരുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. അന്നെല്ലാം ചുരുക്കം ആളുകള്‍ വഞ്ചി വഴി അവിടെ പോയി തിരുകര്‍മ്മങ്ങളില്‍ പങ്കുകൊണ്ട് ഉച്ച കഴിയുന്നതോടുകൂടി തിരിച്ചെത്തുമായിരുന്നു. ഇവരുടെ വരവും കാത്ത് ബാക്കി ക്രിസ്‌ത്യാനികള്‍ പ്രാര്‍ത്ഥനാനിരതരായി കടവില്‍ കാത്തു നില്‍ക്കുകയാണ് പതിവ്. അവര്‍ വന്നാല്‍ അവരില്‍ കൈസ്‌തുതി വാങ്ങി ആത്മസംതൃപ്‌തിയോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു.
എ.ഡി. 11-ാം നൂറ്റാണ്ടോടുകൂടിയാണ് കേരളത്തില്‍ പരക്കെ നമ്പൂതിരിമാരുടെ പ്രാബല്യം ആരംഭിക്കുന്നത്. ആ കാലഘട്ടത്തില്‍ അവരുടെ ഭരണവും ഇവിടെ ആരംഭിച്ചുവെന്ന് പറയാം. അന്ന് തൃശ്ശിവപേരൂര്‍ ക്ഷേത്രസങ്കേതത്തിനകത്ത് സമ്പന്നരായ ധാരാളം നമ്പൂതി-രിമാരും ബാക്കി നായന്മകരുമാണ് താമസിച്ചിരുന്നത്. ഇവിടെ കച്ചവടത്തിനുളള സാധ്യത ധാരാളമുന്നെ് മനസ്സിലാക്കിയ ക്രിസ്‌ത്യാനികള്‍ അതില്‍ പ്രാവീണ്യം നേടി. അതാത് രാജാക്കന്മാരുടെ കീഴില്‍ ക്രിസ്‌ത്യാനികള്‍ സൈനികവൃത്തി ചെയ്‌തിരുന്നു എന്നും ധാരാളം യോദ്ധാക്കളെ അണിനിരത്തുവാന്‍ കഴിവുള്ള ഒരു സുശക്ത സമുദായമാണ് അവരുടേതെന്നും കേരള ക്രിസ്‌ത്യാനികളെപ്പറ്റി പോര്‍ച്ചുഗീസുകാര്‍ രേഖപ്പെടുത്തിയിട്ടുങ്കെിലും കച്ചവടത്തിലാണ് അവര്‍ കൂടുതല്‍ ഏര്‍പ്പെട്ടത്. ഇതിനവര്‍ക്ക് പ്രചോദനം നല്‍കിയത് സിറിയ, ഇറാഖ്, പേര്‍ഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന സഹോദരങ്ങളായ സുറിയാനി ക്രിസ്‌ത്യാനി കച്ചവടക്കാരായിരുന്നു. അങ്ങനെ കച്ചവടത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന ഒരു സമുദായം തൃശ്ശിവപേരൂര്‍ ക്ഷേത്ര സങ്കേതത്തിനകത്തും സമീപ പ്രദേശങ്ങളിലും കച്ചവട സാധ്യത കണ്ടെത്തിയത് സ്വഭാവികമാണ്. അന്ന് ഉള്‍നാടന്‍ കച്ചവടം അധികവും കായല്‍ സൗകര്യത്തെ അനുസരിച്ചായിരുന്നു നടന്നു വന്നിരുന്നത്. നല്ല കായലോരം അവിടെ നിന്നും അന്നത്തെ പ്രസിദ്ധ കച്ചവട കേന്ദ്രങ്ങളായ കൊച്ചി, കൊടുംങ്ങല്ലൂര്‍, പാലയൂര്‍ എന്നീ സ്ഥലങ്ങളുമായുള്ള വ്യാപാരസൗകര്യം എന്നീ നിലകളില്‍ അരണാട്ടുകരക്കുണ്ടായിരുന്ന സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഈ പരിതസ്ഥിതിയിലാണ് ക്രിസ്‌ത്യാനികള്‍ അരണാട്ടുകര കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയത്. പിന്നീട് അതൊരു ക്രിസ്‌ത്യന്‍ ശക്തികേന്ദ്രമായി തീരു കയും ചെയ്‌തു. ചുരുങ്ങിയത് 10 നൂറ്റാണ്ട് കാലത്തെ പഴക്കവും പാരമ്പര്യവും ഇവിടുത്തെ ക്രിസ്‌ത്യാനികള്‍ക്കുണ്ടെന്ന് തീര്‍ച്ചയായും അനുമാനിക്കാവുന്നതാണ്.
മറ്റം പള്ളി (എ.-ഡി. 140), അമ്പഴക്കാട് (എ.-ഡി. 300) എന്നിവക്ക് ശേഷമുണ്ടായ ക്രൈസ്തവ സമുദായത്തിന്റെ ക്രമാനുഗതമായ വികാസ പരിണാമാണ് അരണാട്ടുകരയിലെ മുന്‍കാല വാണിജ്യ പുരോഗതിയെ സഹായിച്ചിട്ടുള്ളത്. എ.ഡി. 8-ാം ശതകത്തില്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ തോമസ് കാനായും കച്ചവടസംഘവും കേരളത്തിലെ പില്‍ക്കാല വാണിജ്യ ചരിത്രത്തിന്റെ വാഗ്‌ദാനങ്ങളായി വര്‍ത്തിച്ചിരുന്നു. തീരദേശത്തുനിന്നും ക്രൈസ്തവരായ കച്ചവടക്കാര്‍ തലമുറതലമുറയായി കിഴക്കോട്ട് പടിപടിയായി വ്യാപിച്ച് തുടങ്ങുകയും അവി-ട-വിടെ വാണിജ്യ നഗരങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്‌തു. അവയിലൊന്നായി വികസിച്ചതാണ് അരണാട്ടുകര. ബി.എസ്.വാര്‍ഡ് 1819 നവംബര്‍ 4-ാം തിയ്യതി ഇങ്ങനെ രേഖപ്പെടുത്തുന്നു:
വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഐശ്വര്യസമൃദ്ധിയുള്ള ഒരു സിറിയന്‍ ക്രിസ്‌ത്യാനി വില്ലേജാണിത്. കായലിന്റെ തീരമാണ്. റോമ സിറിയന്‍ ക്രിസ്‌ത്യാനികളുടെ ഒരു വലിയ പള്ളിയുണ്ട് അരണാട്ടുകരയില്‍. തൃശ്ശൂരിനു ചുറ്റും അന്ന് ഉണ്ടായിരുന്ന കോട്ടയ്‌ക്കകത്തായിരുന്നു ആ പള്ളി. അത് സ്ഥാപിച്ചത് 1796 ലായിരുന്നു.
കായലിനപ്പുറത്തും (വടൂക്കര, നെടുപുഴ ഭാഗം) പള്ളിയുടെ അതിര്‍ത്തിയുണ്ടായിരുന്നു. അരണാട്ടുക ഇടവകയില്‍ നിന്നും വേര്‍പെടുത്തപ്പെട്ട ഭാഗങ്ങളില്‍ പുതിയ പള്ളികള്‍ (പടിഞ്ഞാറെ കോട്ടയിലെ സെന്റ് ആന്‍സ്, നെടുപുഴ, ഒളരിക്കര, നിര്‍മ്മലപുരം, എല്‍ത്തുരുത്ത്, വടൂക്കര) ഉണ്ടായത് 20-ാം നൂറ്റാണ്ടിലാണ്.
ഇരു പള്ളികളും സംയോജിച്ചതോടുകൂടി വലിയൊരു പുതിയ പള്ളിയുടെ ആവശ്യം നേരിട്ടു. ഇന്നത്തെ നിലവെച്ച് നോക്കുമ്പോള്‍ പഴയ പള്ളികള്‍ തീരെ ചെറുതായി. പുതിയ പള്ളി പണിക്കുള്ള ശ്രമങ്ങള്‍ അന്നത്തെ വികാരിമാര്‍ ആരംഭിച്ചു. പണം ഉണ്ടാക്കുക വളരെ ക്ലേശകരമായിരുന്നു എങ്കിലും എല്ലാവരുടേയും ഒത്തൊരുമയോടെ അതിനുള്ള പരിശ്രമമായി. 1964 ഓഗസ്റ്റ് 30ന് പുതിയ പള്ളിക്ക് മാര്‍ ആലപ്പാട്ട് മെത്രാനച്ചന്‍ തിരുമനസ്സുകൊണ്ട് തറക്കല്ലിട്ടുവെങ്കിലും 1966-ല്‍ നിര്‍ത്തിവെച്ച പണികള്‍ പുനരാരംഭിച്ചത് 1970 ല്‍ മാത്രമാണ്. അപ്പോഴേയ്‌ക്കും റവ. ഫാ. ജോണ്‍ അമ്പൂക്കന്‍ വികാരിയായി വന്നു. അദ്ദേഹത്തിന്റെ പരിശ്രമശീലവും ഊര്‍ജ്ജസ്വലതയും കൂടിയായപ്പോള്‍ പള്ളി പണി നിര്‍വിഘ്‌നം മുന്നോട്ടുപോയി. ദൈവ പരിപാലനയാണ് ഇതൊക്കെ സാധിക്കാന്‍ കാരണമായത്. പള്ളി ഉള്‍ഭാഗത്തിന് മാത്രം 12000 ച.അടി വിസ്‌തീര്‍ണ്ണം ഉണ്ട്. ഇത്രയും വിശാലമായ (ചെറിയ 4 തൂണുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ട്) പള്ളി ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ്. 5 ലക്ഷത്തില്‍ താഴെ രൂപയെ ആകെ ചിലവ് വന്നിട്ടുള്ളൂ.
യേശുവിന്റെ അമ്മയായ പരി. കന്യകാമറിയത്തിന്റെ സ്‌നേഹവും നീതിമാനായ വി. യൗസേപ്പ് പിതാവിന്റെ ത്യാഗമനോഭാവവും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരായ വി. തോമാശ്ലീഹായുടെയും വി. സെബാസ്‌ത്യാനോസിന്റെ ധീരതയും ഓരോ ഇടവകക്കാരിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഈ വിശുദ്ധരോടുള്ള ഇടവകക്കാരുടെ ആത്മീയ ബന്ധം ദൃഢമാണ്, മാതൃകാപരമാണ്. യേശുവില്‍ ഒന്നായി ചേര്‍ന്നുള്ള വിശുദ്ധരുടെ കൂട്ടായ്‌മ ഇടവകക്കാരുടെ വിശ്വാസത്തിന്റെ അടിത്തറയാണ്. ഇത് അഭംഗുരം തുടരുമെന്നാശിക്കാം.